2018, മാർച്ച് 25, ഞായറാഴ്‌ച

കത്തി



 

      

 

 

 

 

 

 

        കത്തി



പഞ്ചറുകടക്കാരന്റെ കത്തി
പശയില്‍ പൗഡറൊട്ടി ,
വേറിടാന്‍ പറ്റാതെ.

മുറുക്കാാന്‍കടക്കാരന്റെ
അടയ്ക്കാക്കത്തി.
എത്രയെത്ര ചെറുനാരങ്ങാഹൃദയം,
പിളര്‍ത്തി
ദാഹം, പിന്നെയും ദാഹം

ചെരുപ്പുകുത്തിയുടെ കത്തി
ഒന്നു ചുംബിക്കാനാഞ്ഞപ്പോഴൊക്കെ
മണ്ണു പുരണ്ടയെത്ര ചവിട്ടുകള്‍.

ബാര്‍ബറുടെ ബ്ലേഡുകത്തി
എത്ര മുഖങ്ങള്‍
ചുംബനശ്രമങ്ങള്‍
ഒന്നുപോലുമില്ല
മുഖം തിരിക്കാത്തത്.

അടുക്കളക്കാരിയുടെ
പിടിയിളകുന്ന തേഞ്ഞ കത്തി
ഉള്ളിക്കണ്ണീരും ചേമ്പിന്‍ ചൊറിച്ചിലും
സഹിച്ച്
അമ്മിയില്‍ മൂര്‍ച്ചകൂട്ടി
തേഞ്ഞുതേഞ്ഞില്ലാതാകുന്നു

ഈ സന്ദര്‍ഭത്തിലേക്കാണ്
ചോര പുരളാത്ത,
അരുംകൊല ചെയ്യാത്ത,
കത്തികള്‍ മാത്രം പെറുക്കിയെടുക്കുന്ന,
ആരോ ഒരാള്‍
തികച്ചും യാദൃശ്ചികമല്ലാതെ
കടന്നു വരുന്നത്.